2011, ജനുവരി 31, തിങ്കളാഴ്‌ച

വീണ്ടും ലിസി !

കാറ്റില്‍ പാലപ്പൂവിന്റെ നിറഞ്ഞ ഗന്ധം ..
മകരക്കുളിരില്‍ ചൊവ്വയുടെ അദൃശ്യ സാന്നിധ്യം...
ഒടുവില്‍ അതു സംഭവിച്ചു!
രാത്രിയുടെ നാലാം യാമത്തില്‍ കാത്തിരിപ്പിന്റെ അവസാനമായി ,
അവള്‍ പ്രത്യക്ഷപ്പെടുക തന്നെ ചെയ്തു...

പാലമരത്തിന്റെ നിഴലില്‍ വെളുത്ത ചേലയുടുത്തു അതാ  യക്ഷി !
മനുഷ്യരക്തം കുടിച്ചു ചുവന്ന ചുണ്ടുകളുള്ള,
കര്‍ണ്ണ ഞരമ്പു കോര്‍ത്തു പൊട്ടിക്കുന്ന ദ്രംഷ്ടകളുള്ള നമ്മുടെ  പ്രിയപ്പെട്ട ആ യക്ഷി!

ഞാന്‍ വിറയാര്‍ന്ന കൈകളോടെ  കാമറ എടുത്തു സൂം ചെയ്യാന്‍ തുടങ്ങി .
'ക്ലിക്ക് ..'

ഞാന്‍ ഫ്ലാഷ് ഓഫ് ചെയ്യാന്‍ മറന്നിരുന്നു .
അവളുടെ രൂപം എന്റെ കാമറ പകര്‍ത്തിയ പാടെ
പെട്ടെന്ന് യക്ഷി എന്റെ നേരെ തിരിഞ്ഞു .
ഹഹഹ ...എന്ന് ഒരു ചിരി !
ഞാനാകെ ഞെട്ടിത്തരിച്ചുപോയി!

കാച്ചെണ്ണയുടെ മണമുതിര്‍ക്കുന്ന പനംകുല പോലെയുള്ള മുടി കാറ്റില്‍ ആടിയുലയാന്‍ വിട്ടുകൊണ്ട് ,
ഒരു പിടി കൊത്തം കല്ല്‌ കൈ വെള്ളയില്‍ ആടി ,
നിലാവിന്റെ മന്ദഹാസവുമായി  അവളെന്റെ മുന്‍പില്‍ നിന്നു .
പേടിച്ചു പേടിച്ചങ്ങിനെ ഞാന്‍ നിന്ന് വിയര്‍ക്കുമ്പോള്‍ ,
മണി കിലുങ്ങുപോലെ  അവള്‍ ചിരിക്കാന്‍ തുടങ്ങി !

"അല്പം ചുണ്ണാമ്പു തരാമോ ?"
നുണക്കുഴികള്‍ വിടര്‍ത്തിക്കാണിച്ചു അവള്‍ എന്നോട് ചോദിച്ചു .

കഷ്ടം !
ഞാനത് മറന്നുപോയല്ലോ !
മാഷ് പ്രത്യേകം പറഞ്ഞതാണ്‌ യക്ഷി ചുണ്ണാമ്പും തളിര്‍ വെറ്റിലയും ചോദിക്കുമെന്ന് .
ഇനിയിപ്പോള്‍ എന്ത് ചെയ്യും ?

പോക്കറ്റില്‍ കയ്യിട്ടുനോക്കി.
ഓട്ടക്കീശയില്‍ എന്തുണ്ട് !
നാണ്വാരുടെ കടയില്‍ നിന്ന് വാങ്ങിയ ഒരു പൊതി ഹാന്‍സ്‌ ...
വിറയാര്‍ന്ന കരങ്ങളോടെ അത് പുറത്തേക്കെടുക്കുമ്പോള്‍ യക്ഷിയുടെ കണ്ണുകള്‍ തിളങ്ങി നിന്നു.

"സോറി ,ചുണ്ണാമ്പ് മറന്നു .
പാന്‍ മസാല മതിയാകുമോ ?"

"ഛീ ..."
അവള്‍ ഒന്നാട്ടി !
"ഞാന്‍ അരുതാത്തത് വല്ലതും ...?"

"വേണ്ട വേണ്ട .
പറഞ്ഞു മുഷിയണ്ട .
നമുക്ക് കൊത്തം കല്ല്‌ കളിക്കാം "
അവള്‍ എന്നെ ക്ഷണിച്ചു .
( എവിടെയോ കണ്ടു മറന്ന മുഖം ..!
ഇനി വല്ല സ്വപ്നത്തിലോ മറ്റോ !)

"പേരെന്താണ് ?"

"മറവിക്കാരനാണല്ലേ?
ഹിഹിഹി ..
എന്റെ പേര് ലിസി .
പത്താം ക്ലാസില്‍ നമ്മള്‍ ഒരുമിച്ചു പഠിച്ചതാണ് .
ഒക്കെ മറന്നു അല്ലെ ..!"

ഞാനറിയുന്ന യക്ഷിയാണ് .
പകുതി സമധാനമായി ...
"ഓര്‍ക്കുന്നു .
പക്ഷെ നിന്റെ മുഖം എന്തേ ഇങ്ങനെ മാറിപ്പോയി !"

"ഓ എന്ത് പറയാനാ ..
അന്ന് പത്താം ക്ലാസിന്റെ റിസള്‍ട്ട് അറിഞ്ഞ ദിവസം ..."

"തോറ്റുപോയല്ലേ ..?"

"തോറ്റതു ചേട്ടനല്ലേ !
ഞാന്‍  ജയിച്ച റിസള്‍ട്ട് അറിഞ്ഞു വീട്ടില്‍ പോവുകയായിരുന്നു .
അപ്പോള്‍ ഒരു നീല ഒമ്നി വാന്‍ വന്നെന്നെ കൊണ്ട് പോയി.''

"കിഡ്നാപ്പിംഗ് ?"

"അതേ .
മൂന്നു ദിവസം!
എല്ലാം കഴിഞ്ഞു ഒടുക്കം അവരെന്നെ റെയിവേട്രാക്കില്‍ കൊണ്ട് പോയി ഇട്ടു .
ഒടുവില്‍ എന്റെ സമയമായി.
ട്രെയിന്‍ ഇരമ്പിക്കുതിച്ചു വന്നു.
അങ്ങിനെ എന്റെ മുഖച്ഛായ  മാറിയതാണ് .''

"ഓ ഗോഡ് !"

"ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ ?"

"എന്താണ് ?"

"രണ്ടു മൂന്നു ദിവസമായല്ലോ ചേട്ടന്‍ ഇവിടെ ടെന്റുമടിച്ചു താമസിക്കാന്‍ തുടങ്ങിയിട്ട്..
ഞനെല്ലാം മറഞ്ഞിരുന്നു കാണുന്നുണ്ടായിരുന്നു.
ഇതെല്ലാം എന്തിനാണ് ?"

"എല്ലാം എന്റെ ഒരു സാഹസം!
ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണ് ലിസി ....
എന്റെ കൂട്ടുകാരന്‍ വി എ പറഞ്ഞു  യക്ഷിക്കഥക്ക് ഇപ്പോള്‍ നല്ല സ്കോപ്പ് ആണെന്ന് .
അങ്ങിനെ ഞാന്‍ ഒരു യക്ഷിക്കഥ എഴുതാന്‍ ആശയത്തിനു വേണ്ടി നമ്മുടെ അനോണി മാഷില്ലേ ,
ആ പുള്ളിക്കാരനെ പോയൊന്നു കണ്ടു .
പുള്ളിയാ പറഞ്ഞത് കഥക്കൊപ്പം യക്ഷിയുടെ ഒരു ഒറിജിനല്‍ കളര്‍ ഫുള്‍ ഫോട്ടോ കൂടി ഇട്ടാല്‍ സംഗതി ഹിറ്റാകും എന്ന് .
നീ സാഹസീകനല്ലേ!
ഒന്നു ശ്രമിച്ചുനോക്ക്...
എന്നൊരു വെല്ലുവിളിയും.
ഒറിജിനല്‍ അല്ല എങ്കില്‍ കോപ്പിയടിച്ചതാണെന്നു പറഞ്ഞു ബ്ലോഗില്‍ ആകെ ബഹളമാകും.
പിന്നെ മോഷ്ടാവെന്നു മാറ്റപ്പേരും!
ഇതാവുമ്പോള്‍ ഒറിജിനലായി,
അനുഭവമെന്നു ലേബലും കൊടുക്കാം!“
"ഉവ്വ ഉവ്വ ..
പക്ഷെ ചേട്ടാ ,
യക്ഷിയുടെ ഫോട്ടോ ക്യാമറയില്‍ പതിയില്ലല്ലോ !"

"അതൊക്കെ പഴയ തരം കാമറയില്‍ അല്ലെ !
ഹിഹിഹി ..
ഇത് നോക്ക് .."
ഞാന്‍  മെനു തുറന്നു ഫോട്ടോ കാണിച്ചു കൊടുത്തു.
തന്റെ ഫോട്ടോ കണ്ട് യക്ഷി ആകെ ചമ്മിപ്പോയി ...!
(അവളിതൊക്കെ ആദ്യമായി കാണുന്നതല്ലേ)

യക്ഷിയൊന്നു വിരണ്ടു.
'thom
ആ തക്കം നോക്കി ഞാന്‍ ‘ഒന്നു നൃത്തം  ചെയ്യാമോ’ എന്നു ചോദിച്ചു.
അവളാകെ ലജ്ജിച്ചു കാല്‍ വിരലാല്‍ കളം വരച്ചു!

 നൃത്തച്ചുവടുകള്‍ അറിയാതെ ആണോ എന്തോ ,
പെട്ടന്നവള്‍ സ്റ്റെപ്പുതെറ്റി എന്റെ മാറിലേക്കു വീണു.
എന്റെ വിരലുകള്‍ അവളെ താങ്ങിയെടുക്കവേ,
ശക്തിയായി ഒരടി...

ഒരു പാടു യക്ഷികള്‍ എന്റെ നേര്‍ക്കു പാഞ്ഞടുക്കുന്നുണ്ടോ!
എന്റെ രക്തം കുടിച്ചു മതിവരാന്‍ ആര്‍ത്തിയാകുന്നുണ്ടോ?

ഇത്രയും ചിന്തിച്ചു ,
ശേഷം എന്റെ ബോധം മറഞ്ഞു.

ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ വീട്ടില്‍ കട്ടിലില്‍ കിടക്കുകയാണ്.
അടുത്തു ഭാര്യയും മാഷും പിന്നെ യക്ഷിയും...

“ഞാന്‍ പറഞ്ഞില്ലേ അവനു ബോധം പോയിട്ടൊന്നുമില്ല,
തരിച്ചുകിടക്കുകയാണ് എന്ന്.”
മാഷു പറയുന്നു.

“ശരിയാ മാഷെ.
ഈ മനുഷ്യനു തരിപ്പു മാത്രമെ ഉള്ളൂ.
പോകാന്‍ മാത്രം ബോധമൊന്നും ഇല്ല.”
എന്റെ ഭാര്യയുടെ മറുപടി.

“അയ്യോടീ ..
അതാ യക്ഷി..
നിനക്കു കാണാന്‍ പറ്റുന്നുണ്ടോ?”
ഞാന്‍ ഭയന്നു നിലവിളിച്ചു.

“എന്റെ മനുഷ്യാ..
അതു യക്ഷിയും കക്ഷിയുമൊന്നുമല്ല.
നമ്മുടെ മാഡമാണ്..
ഞാനാ അവളെ ഈ വേഷം കെട്ടിച്ചു അവിടേക്കു പറഞ്ഞുവിട്ടത്”
ഭാര്യയുടെ ആ വാക്കുകള്‍ കേട്ടു ഞാനാകെ തകര്‍ന്നുപോയി.

“എന്തിനായിരുന്നു ..ഈ.. നാടകം...?”
ഞാന്‍ വിറച്ചു വിറച്ചു ചോദിച്ചു.

“നിങ്ങളാ മരം കോച്ചും മഞ്ഞത്ത് തണുത്തു വിറച്ചു യക്ഷിയേയും നോക്കി എത്ര ദിവസം ഇരിക്കും!
ഞാനിതെങ്ങിനെ സഹിക്കും മനുഷ്യാ..
ഒടുക്കം സഹി കെട്ടപ്പോഴാണ് മാഷിന്റെ ഈ ഐഡിയ ഞങ്ങളൊന്ന് പരീക്ഷിച്ചു നോക്കിയത്.
പിറകീന്നടിച്ചത് ഞാനാ‍.
പക്ഷെ ഇത്ര വലിയ മുഴ തലയില്‍ വരുമെന്നു ഞാന്‍ കരുതിയില്ല”
ഭാര്യ മൂക്കു ചീറ്റി.
***********

2011, ജനുവരി 21, വെള്ളിയാഴ്‌ച

എന്റെ മാഫിയാ പ്രവൃത്തികള്‍ .

ഞാന്‍ മാഫിയ ഗ്രൂപ്പില്‍ ചാറ്റ് ചെയ്യുകയായിരുന്നു .
ഇടക്കൊരു നോട്ടു കുറിക്കണം .
എഴുതാന്‍ മടി കാണിച്ചപ്പോള്‍ പേനയൂരി രീഫില്ലെടുത്തു നോക്കി .
ശരിയാണ് .
മഷി തന്റെ അവസാനത്തെ അടയാളവും കാണിച്ചിരിക്കുന്നു !

പുറത്തൊരു നര്‍മ്മക്കാരന്‍ !
ഛെ ,തെറ്റി ..
ധര്‍മ്മക്കാരന്‍ .

"നര്‍മ്മം തരണേ ...
നര്‍മ്മം തരണേ ..."

ഞാന്‍ എഴുന്നേറ്റു .
അടുക്കള യില്‍നിന്നുള്ള ബ്ലോഗ്‌ മോളുടെ പിന്‍വിളി കേട്ടില്ലെന്നു നടിച്ചു .

'ടാര്ര്ര്‍ ...'
(ഈയിടെയായി വാതില്‍ തുറക്കുമ്പോള്‍ വലിയ ശബ്ദമാണല്ലോ !.എന്താണാണാവോ .. )

ഹമ്മേ !
ഒരു പുലിയാണ് !
കൈയ്യിലൊരു ആപ്പിളിന്റെ സെറ്റ്‌  (മൊബൈലാണ് ട്ടോ .. ),
പുറത്തൊരു ഹുണ്ടായി കാറും!
ഗള്ളന്‍ ..
ഒരു ലക്ഷ്വറി പിച്ചക്കാരന്‍ തന്നെ !

ഹെന്റെ ഹമ്മാ ...ഹമ്മാ ...
ഈ കാലില്‍ വീണു പിച്ച ചോദിക്കേണ്ടത്‌ ശരിക്കും ഞാനാണ്‌ !

"സാറെ ഞാനൊരു പുതിയ ബ്ലോഗറാണ് ...."

'ബ്ലോഗ്ഗര്‍ 'എന്ന പ്രയോഗം തന്നെ തെറ്റാണ് മിസ്റ്റര്‍.
ഇതാരും സമ്മതിച്ചു തരില്ല  .
'ബെഗ്ഗെര്‍' 'ബെഗ്ഗെര്‍'എന്നാക്കൂ .
ഇയ്യാളെ ഒന്ന് തിരുത്തി നോക്കാം.

"  ഈ 'നര്‍മ്മം' എന്ന ഉച്ചാരണം ശരിയാണോ ?
 'ധര്‍മ്മം ധര്‍മ്മം '...എന്നാണ് വേണ്ടത് .
ഇവിടെ ഈ 'രാധാമണി' എന്നതിലെ 'ധ'വേണമെങ്കില്‍ നോക്കാം ."

"  'ഇ' ഇനിഷ്യല്‍ ആണോ സാര്‍.."

ഹിഹിഹി ...
മണ്ടന്‍ .
ഇവന്റെ തലയില്‍ ഒരു പിണ്ണാക്കും ഇല്ല !
ഇവനിപ്പോള്‍ എന്ത് കൊടുക്കും ?
ഒരു 'ഉവ്വ' കൊടുത്താലോ ..
"ഉവ്വ ഉവ്വ .."

"അനോണി മാഷ് പറഞ്ഞിട്ട് വന്നതാണ്‌ .
സാര്‍ ഇപ്പോള്‍ നര്‍മ്മത്തില്‍ കൈ വച്ചിട്ടുണ്ടെന്ന് അറിഞ്ഞു .
അല്‍പ്പം നര്‍മ്മം തന്നു സഹായിച്ചാല്‍ ....
ഈയുള്ളവനും ഒന്ന് പച്ച പിടിക്കുമായിരുന്നു   .
ചേതമില്ലാത്ത ഉപകാരമല്ലേ .
 'നോ താങ്ക്സ് 'എന്ന് പറയരുത് "

ഞാന്‍ തന്നെ ഇവിടെ മുഞ്ഞ പിടിച്ചിരിക്കയാണ്
അതിനിടയില്‍ ഇയ്യള്‍ക്കെന്തുകൊടുക്കും ?
"സോറി മിസ്റര്‍ .
നിങ്ങള്‍ പോയി ആ വെറളി യോട് ചോദിച്ചു നോക്ക് .
ഒഴക്കെങ്കിലും തരാതിരിക്കില്ല ."
അങ്ങിനെ അയാളെ വെറും കയ്യോടെ  പറഞ്ഞയച്ചു അനോണി മാഷോട് രണ്ടു ചോദിയ്ക്കാന്‍  ഞാന്‍ പുറപ്പെട്ടു .

അതിന്‍പ്രകാരം കാറെടുത്ത് ഫസ്റ്റ് ഗിയറിട്ട് ആക്സിലേറ്റര്‍ കൊടുക്കാതെ ക്ലച്ച് പതിയെ
അയച്ച്നോക്കി .
ഉണ്ടുണ്ട് .
കാര്‍ മുന്നോട്ടു പോകുന്നുണ്ട് .
പിന്നെ ഗിയര്‍ മാറ്റി സെക്കന്റും തേര്‍ഡ്‌ മൊക്കെ കൊടുത്തു അനോണി മാഷിന്റെ വീട്ടിലെത്തി .

ടും ടും ടും .
കറണ്ടില്ല .
അതുകൊണ്ട് വാതിലില്‍ മുട്ടിയതാണ് .

"ആരാട ഈ മുടിയാന്‍ നേരത്ത് ..."
അകത്ത് മാഷാരെയോ പിരാകുന്ന ശബ്ദം .

"ങ്ഹും .നീയായിരുന്നോ !"
മാഷ് വാതില്‍ തുറന്നു തന്നു .

പകല്‍ രാത്രിയോട്‌ വിട ചൊല്ലി വിതുമ്പുന്ന വേളയായത്‌ കൊണ്ട് ആ സമയം സന്ധ്യ എന്ന് കുറിക്കുന്നു .
അന്നുദിച്ച നക്ഷത്രങ്ങളെ സ്വപ്നം കണ്ടതും ,അന്നത്തെ അസ്തമയ സന്ധ്യയെ സ്നേഹിച്ചതും മാഷായിരുന്നു !

"ഇതെന്തിനാ കയറും കോടാലിയും ചാക്ക് കെട്ടുമൊക്കെ..?"
മാഷ്‌ തയ്യാറാക്കുന്ന രംഗപടം കണ്ടു അന്ധിച്ച് ഞാന്‍ ചോദിച്ചു .
"ഇതൊരു ഓപ്പറേഷന് ഉള്ളതാട "

അതിനു മാഷിന് എപ്പോള്‍ കിട്ടി ഈ ഡോക്ടരേട്റ്റ്.
ചോദിച്ചില്ല .
ചോദ്യം ഉള്ളില്‍ തന്നെ വച്ചു .

"ഒരു കൊട്ടേഷന്‍ കിട്ടിയിട്ടുണ്ടേടാ .
നമ്മുടെ ആ കശ്മലനില്ലേ ,എന്താ അവന്റെ പേര് ...
ആ കിഷോര്‍ കുമാര്‍ ."

"ഉവ്വ .
പാരിജാതത്തിന്റെ ഹസ്സ്ബന്റുചേട്ടന്‍ "

"ലവന്‍ തന്നെ.
ചക്കരക്കുട്ടന്‍ പാരിജാതത്തിന്റെ പോസ്റ്റില്‍ കമന്ടിടുവാന്‍ തുടങ്ങിയത് മുതല്‍ കശ്മലന്റെ അടുക്കളയില്‍ എലിയും പെരുച്ചാഴിയും കയറി കമന്റിട്ടു തുടങ്ങി !
ഹഹഹ ..
അതല്ല രസം .
ഹോട്ടല്‍ ശാപ്പാട് കഴിച്ചു കഴിച്ച്  ടിയാനിപ്പം അള്‍സറിനു മരുന്ന് മേടിക്കാന്‍ ബീവരെജില്‍ ...
അല്ല ..മെഡിക്കല്‍ ഷോപ്പില്‍ ക്യൂ .."

"അപ്പോള്‍ മാഷവനെ കയറിട്ടു കെട്ടി ചാക്കിലാക്കാന്‍ പോകാണോ ?"

"എന്നിട്ട് വേണം അവന്‍ എനിക്കിട്ടു പണിയാന്‍ .
നീ ഐഡിയ യൊന്നും പോസ്ടണ്ട .
എന്റെ കൂടെ നിന്ന മതി "

"തല്ലു കൊള്ളുന്ന പണി വല്ലതും ആണോ മാഷേ ?"

"അതിനു നിന്റെ ഭാര്യയുടെ അടുത്തേക്കാണോ കൊണ്ട് പോകുന്നത് .
നീ ആ ചാക്കെടുത്തു തലയില്‍ വയ്ക്."

ചാക്ക് കെട്ടോന്നനങ്ങിയോ .
അതോ എനിക്ക് തോന്നിയതാണോ ?
അങ്ങനെ ഞങ്ങള്‍ ആ ഓപ്പറേഷന് പുറത്തിറങ്ങി .
പോകുന്ന പോക്കില്‍ നാണ്വാരുടെ ചായക്കടയില്‍ കയറി .
മാഷ് രണ്ടു ചിക്കന്‍ ചില്ലി പറഞ്ഞു .

"ഇവിടെ നിന്നും ചിക്കന്‍ ചില്ലി കഴിക്കുമ്പോള്‍ മടുപ്പിക്കുന്ന ഒരു ഗന്ധം പതിവുണ്ടായിരുന്ന താണല്ലോ.
അതെവിടെ ?"

"സോറി .ആ വെപ്പുകാരന്‍ ഇന്ന് ലീവിലാണ്‌ .
അവനിത് കഴിച്ചു വയറിനു സുഖമില്ല "
നാണ്വാരു മറുപടി തന്നു .
കൂടെ ബില്ലും ...

ഞങ്ങള്‍ മുന്നോട്ടു നടന്നു .
ആകാശത്തുനിന്നും നിലാമാഴയുടെ വെള്ളിവെളിച്ചം ഞങ്ങള്‍ക്ക് മേല്‍ നനുനനുത്തു തൂകി ക്കൊണ്ടിരുന്നു .
ഛീ ഛീ ..
മാഷ്‌ മഴ നനഞ്ഞിട്ടെന്നപോലെ തുമ്മി .
"ജലദോഷം ഉണ്ടോ ?"
"മൂക്കിപ്പൊടി വലിച്ചിട്ടാടാ "
എന്നുത്തരം .
ഞങ്ങള്‍ക്കിടയില്‍ മൌനം തൊട്ടാല്‍ പൊട്ടുന്ന നീര്‍ക്കുമിള കളായി പാറി നടന്നു .

അങ്ങിനെ ഞങ്ങള്‍ ചക്കരക്കുട്ടന്റെ വീട്ടിലെത്തി .

 ഞങ്ങള്‍ ഗേറ്റ് ചാടി കോമ്പൌണ്ടില്‍ പ്രവേശിച്ചു .
ഗേറ്റില്‍ ചുറ്റി പ്പുണര്‍ന്നു കിടന്നിരുന്ന മുല്ല പോലും അറിയാതെ !

"ഇനി ആ ചാക്കഴിക്ക് "

മാഷ് പറഞ്ഞത് പോലെ ഞാന്‍ ചാക്കഴിച്ച് നോക്കിയപ്പോള്‍ ...

"ഇതെന്ത മാഷെ കഴുതയാണോ ?"

"ഒരു തമാശ പറഞ്ഞാല്‍ നീ ചിരിക്കാന്‍ കുറെ നേരമെടുക്കുന്നു .
അത് ഉടുമ്പ്‌ ആണെടാ .
നീ കയറെടുത്ത് അതിന്റെ അരയില്‍ കെട്ട്.
എന്നിട്ട് മുകളിലെക്കെറിയു.
ആ കയറിലൂടെ വേണം മുകളിലേക്ക് കയറാന്‍ ."

"മാഷ് ഈ കയറിലൂടെ ഒക്കെ കയറുമോ ?"

"ആക്കിയതാണല്ലേ...
ഞാനാ വൈദ്യര് മാഷിന്റെ കുറിപ്പടി വായിച്ചു യോഗ പഠിച്ചതല്ലെടാ "

"ന്റെ പട്ട്യെ,
ദെന്തിനാ ന്നെ ങ്ങനെ ചെയ്തെ ..
ഇക്ക് നടക്കാനും പറ്റാണ്ട് ആയീലോ .."
അകത്തു ചക്കര ക്കുട്ടന്റെ അമ്മ കുഞ്ഞിപ്പെണ്ണ് പിരാകുന്നത് കേള്‍ക്കാമായിരുന്നു .
കഴിഞ്ഞ ആഴ്ച ആണല്ലോകുഞ്ഞിപ്പെണ്ണിനെ  റൊണിന്റെ പട്ടി കടിച്ചത് .. 

അങ്ങിനെ ഞങ്ങള്‍ ചക്കരക്കുട്ടന്റെ ബെഡ് റൂമിനു അരികിലെത്തി .
അവന്റെ ഫൈബര്‍ ജാലകത്തില്‍ മാഷ്‌ കട്ടര്‍ കൊണ്ട് ഒരു മൊട്ട വരച്ചു .
എന്നിട്ട പതുക്കെ ഒരു തട്ട് .
'ടിന്‍ ..'
മൊട്ട താഴെ വീണു .

ആ ജാലക പ്പഴുതിലൂടെ ഞങ്ങള്‍ അകത്തേക്ക് നോക്കി .
ചക്കരക്കുട്ടന്‍ അതാ ലോഗിന്‍ ടൈപ്പ് ചെയ്യുന്നു .
ആ ദൃശ്യം മാഷിന്റെ ക്യാമറ ഒപ്പികൊണ്ടിരുന്നു .
പാസ് വേഡില്‍ ക്ലിക്ക് ചെയ്തു ഡാഷ് ബോര്‍ഡില്‍ കയറിയപ്പോള്‍ ..

"മതി നമുക്ക് പോകാം ".
മാഷ് പറഞ്ഞു .
അങ്ങനെ ഞങ്ങള്‍ പുറത്തിറങ്ങി .
ആളൊഴിഞ്ഞ നിരത്തില്‍ ഒരു ബസ്സ്‌ സ്റ്റോപ്പില്‍ ഞങ്ങള്‍ കുത്തിയിരുന്നു .
മാഷ് ക്യാമറ ലാപ്പില്‍ കണക്ട് ചയ്തു .

"  പാസ് വേഡ നമുക്ക് സ്ലോ മോഷനിട്ടു കണ്ടു പിടിക്കാം ."

"അതാ അവന്‍ 'C'അമര്‍ത്തി .
'H'..'A'..'K'..'K'..
'A'രണ്ടു പ്രാവശ്യം അമര്‍ത്തി ."

"അതുണ്ടാവും..
അങ്ങിനെ അത് കയ്യിലായി .
ഇനി അവനൊരു പണി കൊടുക്കം "

മാഷവന്റെ  പാസ് വേഡുമാറ്റി ബ്ലോഗ്ഗുകള്‍ എല്ലാം ഡിലീറ്റ് ചെയ്തു .

ഇരുട്ടില്‍ ആരോ ഓടി വരുന്ന ശബ്ദം .
മാഡം വരുകയാണ് .

"മാഷെ അതാ മാഡം വരുന്നു "

"ഹൌസ് മൈഡോ.
അവള്‍ വരട്ടെ .
അവളെ ഞാന്‍ ആ തൊമ്മി ക്കുഞ്ഞിന്റെ വീട്ടില്‍ ജോലിക്ക് വിട്ടതാട"

"കിട്ടി മാഷെ ."
മാഡം ഒരു എ ടി എം കാര്‍ഡ്‌ മാഷിന്റെ കൈയ്യിലേക്ക് ഇട്ടു കൊടുത്തു .

"ഒരു പാടു ബുദ്ധിമുട്ടിയല്ലേ
ഞാന്‍ തന്ന
കാര്‍ഡ്‌പകരം വച്ചിട്ടില്ലേ ?"

"ഉവ്വ്  "

"നാളെ അവന്‍ കാര്‍ഡ്‌ മെഷീനില്‍ ഇടുമ്പോള്‍ വിവരമറിഞ്ഞോളും"

പെട്ടെന്ന് ഒരു ലോഹ ക്കുഴലിന്റെ സ്പര്‍ശം .
പിന്നില്‍ സി ഐ ഡി മൂസ !

"യുവര്‍ അണ്ടര്‍ അരസ്റ്റ്."
പിസ്റ്റള്‍ വിരലിലിട്ടു കറക്കി മൂസ പറഞ്ഞു .
ഞങ്ങള്‍ കൈകള്‍ ഉയര്‍ത്തി പ്പിടിച്ചു .

"ഓടി രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട .
ഓട്ടത്തില്‍ എന്നെ തോല്‍പ്പിക്കാന്‍ ആരുമില്ല .
ശംശയമുണ്ടെങ്കില്‍ നോക്കാം ."

"എനിക്ക് സംശയമുണ്ട്‌ "
മാഷ് പറഞ്ഞു .

"എന്നാല്‍ നോക്കാം "
മൂസ .

അങ്ങനെ ഞങ്ങള്‍ ഓടാന്‍ തുടങ്ങി .
ഓട്ടത്തില്‍ മൂസ അതിവേഗം ബഹു ദൂരം മുന്നേ ആയപ്പോള്‍ മാഷിന് മാത്രം അറിയാവുന്ന ഒരു ഇട വഴി യിലൂടെ ഞങ്ങള്‍ ഗതി മാറി ഓടി .
*****

2011, ജനുവരി 11, ചൊവ്വാഴ്ച

ബ്ലോഗ്‌ മാഫിയ ബാധിച്ചു !

ചാറ്റ് മീറ്റിംഗ് തുടങ്ങി .
@"....(((((((((റോ))))))))....       
ആദ്യത്തെ ചോദ്യം എന്റെ വക .
ചോദ്യം ഇത് തന്നെ ."
-അനോണി മാഷ് .

@"തന്റെ ആ 'ചെമ്പരത്തിപ്പൂവ് ' എന്ന കഥയില്‍ കേശവന്‍കുട്ടി എന്തുകൊണ്ട് കല്യാണം കഴിച്ചില്ല ?
പറയടോ എടോ പറയാന്‍ ..."
-അഞ്ഞൂറാന്‍ .

@"എടോ തന്റെ ബ്ലോഗിലെ എല്ലാ സ്തീ കഥാപാത്രങ്ങളും അബലകളാണ് .
ഇത് ഞങ്ങള്‍ കമന്റിടാന്‍ വരാത്തത് കൊണ്ടു സംഭവിക്കുന്നതാണോ ?
വേഗം പറ ..
ബാക്കിയുള്ളവരും ഇവിടെ തിക്കിതിരക്കി നില്‍ക്കുന്നുണ്ട് .
പറ പറ ..."
-പൂത്തിരുവാതിര .

@"ഈ ബ്ലോഗ്‌ തുടങ്ങിയെപ്പിന്നെ താങ്കള്‍ക്ക് കിട്ടിയ നല്ലൊരു അനുഭവം ?"
-കൂനം മൂച്ചി .

ചോദ്യം എല്ലാതും സമൂലം വായിച്ചു .
എന്നിട്ട് ബ്ലോഗ്‌ മാനിയ പകര്‍ന്നു പുറത്തു പോകാതിരിക്കാന്‍വച്ച കറുത്ത കണ്ണട ചെറുവിരലാല്‍ അല്‍പ്പം ഉയര്‍ത്തി മൂക്കുംപാലത്തില്‍ ഉറപ്പിച്ചുനിര്‍ത്തി ,കീബോര്‍ഡ് എടുത്തു മടിയില്‍ കയറ്റി വച്ചു, ദാ ഇങ്ങനെ മറുപടി ചട പടാന്ന് ടൈപ്പുചെയ്യാന്‍ തുടങ്ങി .

ആദ്യം ബ്ലോഗു തുടങ്ങാനിരുന്ന കാലം ,...
കറന്റ് ,വായു ,വെളിച്ചം തുടങ്ങിയ അവശ്യ വസ്തുക്കളെല്ലാം റെഡി .
പക്ഷെ ആശയം ...
അതുമാത്രം ഇനിയും ലഭ്യമായിട്ടില്ല !

ഒരു ആശയത്തിനുവേണ്ടി അറിയാവുന്നവരെ എല്ലാം വിളിച്ചുനോക്കി ...
ഔട്ട്‌ ഓഫ് റെഞ്ച് .
അല്ലെങ്കില്‍ സ്വിച് ഓഫ് !
അങ്ങനെ ഇരുന്നു തലമുടി പിടിച്ചു വലിക്കുന്ന നേരത്താണ് ഒരു കോളിംഗ് ബെല്‍ ...
'ടിംഗ് ടോം  ടിംഗ് ടോം...'

വേഗം എല്ലാം വാരിയെടുത്തു യാദാസ്ഥാനം വച്ച് ഓടിച്ചെന്നു വാതില്‍ തുറന്നു .
പടിവാതില്‍ക്കല്‍ അതാ അവള്‍ !

"ആരാ മനസ്സിലായില്ലല്ലോ "
വിഭ്രമപ്പെട്ടുചോദിച്ചു .

"ഇവിടെക്കൊരു സെര്‍വന്റിനെ വേണം എന്ന് പറഞ്ഞിരുന്നു ."
അവള്‍ കമന്റി .

മനസ്സിലൊരു ലഡ്ഡു പൊട്ടി !
എന്നാലും ഇതെപ്പോള്‍ സംഭവിച്ചു ?
ഞാനറിഞ്ഞില്ല .
ഇനിയൊരു പക്ഷെ ഭാര്യ എങ്ങാനും ..

"എടിയേ ...'
അകത്തോട്ടു നോക്കി ഞാന്‍ വിളിച്ചു .

"വിളിക്കേണ്ട .സാറിന്റെ ഭാര്യ യിപ്പോള്‍ ഇവിടില്ല "

ശ്ശെടാ,ഞാനറിയാതെ എന്റെ ഭാര്യ എവിടെപ്പോയി!

"സോറി മിസ്റ്റര്‍ ,സാററിയാതെയാണ് സാറിന്റെ ഭാര്യ പിണങ്ങി സ്വന്തം വീട്ടില്‍ പോയത് .ഇവിടത്തെ കാര്യങ്ങള്‍ എല്ലാം നല്ലോണം നോക്കിക്കോണം എന്ന് പറഞ്ഞു എന്റെ കൈയ്യില്‍ ഒരു മാസത്തെ ശമ്പളം അഡ്വാന്‍സും തന്നു !
അടുക്കള എവിടെ ?"
സ്വന്തം സ്കൂട്ടിയുടെ ചാവി വിരല്‍ത്തുമ്പില്‍ കറക്കി അവള്‍ പൂമുഖ വാതില്‍ക്കല്‍ ആദ്യത്തെ കാല്‍ വച്ചു .

"എന്നാലും നിങ്ങള്‍ എവിടുത്തെഎന്നറിയാതെ ..."
എന്നില്‍ സംശയങ്ങള്‍ കുഴഞ്ഞു മറിഞ്ഞു !

"ഹി ഹി ഹി ഹ്..
എന്റെ സാറെ ,
 സാറിന്റെ ബ്ലോഗില്‍ സ്ഥിരമായി കമന്റെഴുതുന്ന അനോണി മാഷിന്റെ എക്സ് സെര്‍വന്റ ഞാന്‍ .."
ഇതും പറഞ്ഞവള്‍ ചിരിച്ചു കുഴഞ്ഞ് അകത്തേക്ക് കയറിപ്പോയി .

ഞാന്‍ ആകെ കണ്ഫ്യൂഷന്‍ ആയി വണ്ടര്‍ അടിച്ചു ബെഡ് റൂമില്‍ ചെന്ന് കയറിയപ്പോള്‍ കണ്ട കാഴ്ച്ച !
എല്ലാം വാരിച്ചെരിഞ്ഞിരിക്കുന്നു ...
കുപ്പിയും ഗ്ലാസും പൌഡര്‍ ടിന്നും ഒക്കെ .
മേശ വലിപ്പും അലമാരിയുടെ  വാതിലും എല്ലാം തുറന്നു കിടപ്പുണ്ട് .
ഇതെങ്ങനെ സംഭവിച്ചു ?
എന്നാലും എന്റെ ഭാര്യെ ...

ഇനി അല്‍പ്പം ഫ്ലാഷ് ബാക്ക് .

കുളത്തെ പറ്റി ധാരാളം എഴുതുകയും നല്ല തിരക്കുള്ള കുളങ്ങളുടെ കളര്‍ഫുള്‍ ഫോട്ടോകള്‍ പോസ്റ്റില്‍ കൊണ്ടു വന്നിടുകയും ചെയ്യുമായിരുന്നു അന്ന് ഞാന്‍ .
അതിനു വേണ്ടി കുളങ്ങളായ കുളങ്ങളൊക്കെ കവറേജുചെയ്യാന്‍ കാമറയും തൂക്കി കാറില്‍ ഇങ്ങനെ സഞ്ചരിക്കവേ ...
'(((റോ)))..'
കമന്ടിട്ടതല്ല ,ടയര്‍ പൊട്ടിയതാണ് .
ഹി ഹി ഹി ...

പഞ്ചാരയായ..
സോറി ,പഞ്ചറായ കാര്‍ തേങ്ങയില്ലാത്ത ഒരു തെങ്ങിന്റെ തണലില്‍ മാറ്റിയിട്ടു ,ചടു പറോന്നു തിരക്കിട്ട് സ്റ്റെപ്പിനി ടയര്‍ തിരുകി കയറ്റുമ്പോള്‍ ആണ് ,
'സ്റ്റെപ്പിനി  സ്റ്റെപ്പിനി  'എന്നൊരു ആശയം എന്റെ മനസ്സില്‍ റിവേഴ്സ് ഗിയറിട്ട് ഇടിച്ചു കയറിയത് !

പോയ കാര്യങ്ങള്‍ എല്ലാം ഒരുവിധം സാഹസപ്പെട്ടു സാധിച്ച് വീട്ടില്‍ തിരിച്ചു വന്നു കയറുമ്പോള്‍ ഭാര്യ മിക്സി യില്‍ അരച്ച് കൊണ്ട് നില്‍ക്കുകയായിരുന്നു .

"എടീ ഭാര്യെ ,
നീയിങ്ങനെ തേരാ പാരാ അരച്ചു കൊണ്ടിരിക്കുമ്പോള്‍ ആമ്പിയറുകൂടി മിക്സി പെട്ടെന്ന് കത്തിപ്പോയി എന്ന് വിചാരിക്കുക "

"വിചാരിക്കാം .."

"അപ്പോള്‍ നീ എന്ത് ചെയ്യും ?"

"എല്ലാം കോരി എടുത്തു അമ്മിയിലിട്ടു നന്നയിട്ടങ്ങനെ അരയ്ക്കും".

"ശരി ശരി ,
നമ്മുടെ വാഷിംഗ് മെഷീന്‍ ഇങ്ങനെ അലക്കി കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വെടി തീര്‍ന്നു പോയാലോ ?"

'എല്ലാം അലക്ക് കല്ലില്‍ എടുത്തിട്ടു ഇങ്ങനെ അലക്കും ."

ഈ ഭാര്യയുടെ ഒരു കാര്യം !
ഇവള്‍ ശരി യാകുന്ന ലക്ഷണമില്ല ...

"അതൊക്കെ പോട്ടെ ,
ഈ ഫ്രിഡ്ജ് പെട്ടെന്ന് അടിച്ചു പോയാലോ ?"

"അന്നേരം അതിനകത്ത് ഉള്ളതെല്ലാം ഞാനെടുത്തു  അടുപ്പിലോട്ടു ഇട്ടും .
ഒന്ന് പോ മനുഷ്യ പണി മെനക്കെടുത്താതെ ..."

ഇവള്‍ ഒരു നടക്കു പോകുന്ന ലക്ഷണമില്ല .

"എടിയെ ,
ഞാന്‍ പറയുന്നത് ഈ ഫ്രിട്ജിന്റെയും മിക്സിയുടെയും വാഷിംഗ് മേഷീന്റെയുമൊക്കെ ഓരോ സ്റ്റെപ്പിനികള്‍ ഉണ്ടായിരുന്നെങ്കില്‍ ...!"

"സ്റ്റെപ്പിനി ...?"
അവളല്‍പ്പം ആലോചിച്ചു നിന്നു .
മൂക്ക് ചുവക്കാന്‍ തുടങ്ങി യപ്പോള്‍ അവളൊന്നു തുടച്ചു .
അങ്ങിനെ ചെയ്തപ്പോള്‍ അറിയാതെ അല്‍പ്പം മുളക് പൊടിയും അകത്തേക്ക് കയറി !
"ച്ച്ച്ഹീ...
പോ മനുഷ്യ ,
നിങ്ങളെ ഇനിയെന്റെ കണ്മുന്നില്‍ കണ്ടു പോകരുത് !"

ഉഷാര്‍ ഉഷാര്‍ !
കാര്യങ്ങള്‍ അങ്ങിനെ ഭംഗി യായി കലാശിച്ചു .

"ഉപ്പില്ല ,മുളകില്ല ,പഞ്ചാരയില്ല ,കിഞ്ചാരയില്ല...
സോപ്പില്ല ,കോപ്പില്ല ,അരിയാട്ടന്‍ കരന്റുമില്ല.
ഇതെന്തോന്ന് അടുക്കളയ സാറെ ഇത് ....!"
സെര്‍വന്റിന്റെ ശബ്ദമാണ് .

"ക്ഷമി ,
എല്ലാം ഞാനിപ്പോള്‍ വാങ്ങിക്കൊണ്ടു വരാം..
സോറി പേരെന്താന്നപറഞ്ഞത് ?"
ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു .

"മാഡം.
ഹിഹിഹി ..."

"അപ്പോള്‍ മോഡം...
സോറി മാഡം,
പറയുന്നതില്‍ തെറ്റിദ്ധരിക്കരുത് !
കാറിനല്പ്പം സ്റ്റാര്‍ട്ടിംഗ് ട്രെബിള്‍ ഉണ്ടായിരുന്നു !.."

"എന്ത് ,ഗ്യാസ് ട്രബിലോ ?
ഏയ്‌ ...
വണ്ടി തള്ളാന്‍ എന്നെ കിട്ടില്ല !
ഉവ്വേ ..
അതിനു സ്റെപ്പിനി വേറെ നോക്ക് സാറെ ..
കാര്യങ്ങളൊക്കെ സാറിന്റെ ഭാര്യ പറഞ്ഞു തന്നിട്ടുണ്ട് .
ഈ പരിപ്പൊന്നും ഇവിടെ വേവില്ല സാറെ ..."

'ചിക് പുക്ക് ചിക് പുക്ക് റെയിലെ...'

തെറ്റിദ്ധരിക്കരുത് ,
ഒരു മിസ്കോള് വന്നതാണ്‌ .
ആരാന്നു തിരിച്ചു വിളിച്ചു നോക്കട്ടെ .
അത് വരെ ഒരു കമെഴ്സല്‍ ബ്രേക്ക് ..

"ഹലോ ,
ആരാണ് ?
"..................."
"ഓ മാഷയിരുന്നോ ?
പിന്നെ എന്തൊക്കെയുണ്ട് ?"
".................."
"രണ്ടുപേര്‍ ബ്ലോഗില്‍ തല്ലുകൂടുന്നോ ?
ബ്ലോക്കില്‍ ആയിരിക്കും ...
ഇലക്ഷന്‍ കഴിഞ്ഞതിന്റെ ബാക്കിയാവും .."
".................."
"ചക്കരക്കുട്ടന്റെ ബ്ലോഗിലോ !
എന്നിട്ട് .."
"................."
"അവന്റെ സഹോദരി അവന്റെ അളിയന്റെ വീട്ടിലല്ലേ !"
"................"
"ശരി പിന്നെ കാണാം ".

മാഷായിരുന്നു .
ഈ മാഷുടെ ഒരു കാര്യം !
പരദൂഷനത്തിലാ പി എച്ച് ഡി .

അങ്ങിനെ ഒരു തരത്തില്‍ അടുക്കള പ്രശ്നം തീര്‍ത്തു ബ്ലോഗെഴുതാന്‍ ഇരുന്നു .

"ദേ ചായ ..."

"അവിടെ വച്ചേക്കൂ ....
അല്ല മാഡം,
മാഡം ഈ ഫേസ് ബുക്കിലും ഓര്‍ക്കുട്ടിലും ഒക്കെ പോകാറുണ്ടോ?"

"ഇല്ല സാറെ ,
മാര്‍ക്കറ്റില്‍ പോകാറുണ്ട് ."

"ച്ചെ ,
കളഞ്ഞില്ലേ !"

"എന്ത് ,
ചായയോ ?"

"ആ വിഷയം വിട് .
മാഡം ഇവിടിരിക്ക് .
ഞാനീ ചാറ്റിങ്ങും കോണ്ഫരന്സിങ്ങും ഒക്കെ പഠിപ്പിച്ചു തരാം ".

"ഹിഹിഹി ,
സാറിനിഷ്ടമാണെങ്കില്‍ ..."

അങ്ങിനെ ലോഗിന്‍ ചെയ്തു വെബ് കാമില്‍ പോയതേയുള്ളൂ ,

'ടാര്‍ര്‍.....'

പെട്ടെന്ന് പിന്‍വാതില്‍ തുറക്കുന്ന ഒരു ശബ്ദം .
തിരിഞ്ഞ് നോക്കിയതും ചിരവ മുട്ടിക്കടി കൊണ്ടതും' ശറെ'ന്നു കഴിഞ്ഞു !

നക്ഷത്രം എണ്ണുന്നതിനും ബോധം മറയുന്നതിനും മുന്‍പ് ഭാര്യ വീണ്ടും ചിരവ ഉയര്‍ത്തുന്നത് കാണാനും ഒരു ഭാഗ്യമുണ്ടായി !

ഇതൊരു നല്ല അനുഭവമാണോ ?
ഇനി  അടുത്ത ചോദ്യത്തിലേക്ക് കടക്കാം .

*****