2011, മേയ് 17, ചൊവ്വാഴ്ച

പാവം മുത്തച്ഛന്‍ !

കഥ പറയാന്‍ മുത്തശ്ശി !
'കാതിലോരാലോലമൂഞ്ഞാല്കെട്ടിയ മുത്തശ്ശി ...
കഥയുടെ കെട്ടഴിച്ചു ....'

മുത്തശ്ശി അങ്ങനെ ആണെങ്കില്‍ മുത്തശ്ശനോ ?
കഥകള്‍ അറിയുമായിരുന്നെങ്കിലും പറയില്ല .
ഗൌരവകാരനാണെങ്കില്‍ പറയാനുമില്ല !
പക്ഷെ കാഴ്ചകള്‍ കാണിച്ചു തരും .
കുട്ടിക്കാലത്ത് മുത്തശ്ശന്റെ കൈയില്‍ തൂങ്ങി എത്രയെത്ര ഉത്സവങ്ങള്‍ കണ്ടിട്ടുണ്ടാകും എല്ലാവരും !

എന്റെ കാര്യത്തില്‍ ഈ ഭാഗ്യമുണ്ടായിട്ടില്ല .
എനിക്ക് രണ്ടു വയസ്സുള്ളപ്പോള്‍ ആണ് മുത്തശ്ശന്‍ മരിച്ചത് .
അവിടന്ന് ഒരു കൊല്ലം കഴിഞ്ഞു മുത്തശ്ശിയും ....
നന്നേ ചെറുപ്പത്തില്‍ ആയിരുന്നത് കൊണ്ട് ഓര്‍മയില്‍ പോലും ആ രൂപങ്ങളില്ല !

മുത്തശ്ശിക്ക് പകരം അമ്മയാണ് രാജകുമാരന്റെയും രാജകുമാരിയുടെയും ദുഷ്ടയായ മന്ത്രവാദിനിയുടെയും ഒക്കെ കഥകള്‍ എനിക്ക് പറഞ്ഞുതന്നത് .
എങ്കിലും ഇക്കാര്യത്തില്‍ മുത്തശ്ശിയുടെതായ വൈഭവം അമ്മക്കുണ്ടോ വശമാകുന്നു ?

ഹും ..
ഇയ്യാള്‍ ചിന്തകളൊക്കെ കളഞ്ഞു ബാല്യകാലസഖിക്കു പഠിച്ചു തുടങ്ങിയോ എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും .
ഉവ്വ ഉവ്വ !

ഞാന്‍ പറഞ്ഞുവരുന്നത് എന്റെ മുത്തശ്ശന്റെ  ഒരു  ആഗ്രഹത്തെ    കുറിച്ചാണ് .

''മക്കളെ ,
മരിച്ചു പോയാല്‍ ഈ അച്ഛന് നിങ്ങള്‍ ഒരു കല്ലറ പണിതു തരണം ..''

ജീവിച്ചിരിക്കുമ്പോള്‍ മക്കളോട് പറഞ്ഞു വെച്ചതും ,
മരിച്ചതിനു ശേഷം മക്കള്‍ നടത്തി കൊടുക്കാന്‍ മറന്നതും ആയ മുത്തസ്സന്റെ ഒരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു കല്ലറയെങ്കിലും
വേണം എന്നുള്ളത് !
ഒരു ആറടി മണ്ണിന്റെ ജന്മിക്കു ഇതില്‍ കൂടുതല്‍ എന്താഗ്രഹങ്ങള്‍ ?

മുത്തശ്ശന്‍ മരിച്ചു ആണ്ടുകള്‍ പലതായി .
വിഷസര്‍പ്പത്തിനു വിളക്കു വെക്കരുത് എന്ന് ഞങ്ങള്‍ക്ക് 
ശാസനയുണ്ടായിരുന്ന കാലം .
എന്റെ തറവാട്ടില്‍ മുത്തശ്ശന്‍ പണി കഴിപ്പിച്ചതും കര്‍മ്മങ്ങള്‍ നടത്തി
വരുന്നതുമായ  കുടുമ്പക്ഷേത്രത്തിലും വിളക്കു വെക്കാന്‍ ഞങ്ങള്‍ക്ക് മടി !
പിന്നെയല്ലേ മുത്തശ്ശന് കല്ലറ !
അല്ല പിന്നെ ...

പിന്നെ ഈ അടുത്ത കാലത്ത് കുടുംബ ക്ഷേത്രങ്ങള്‍ നവീകരിക്കുക ,
ധാടിക്കും മോടിക്കും ചേര്‍ന്ന വിധം അലങ്കരിക്കുക എന്നൊക്കെ
ഒരു ട്രെന്ട്‌ ഉണ്ടായില്ലേ അപ്പോഴാണ്‌ ഞങ്ങളും തറവാട്ടമ്പലം പുതുക്കി
പണിതതും പ്രതിഷ്ടാ കര്‍മ്മങ്ങള്‍ നടത്തിയതും .

ഭഗവതി ,പൊന്മുടി ,കരിംകുട്ടി ,കാപ്പിരി തുടങ്ങിയ ഏഴോളം മൂര്‍ത്തികള്‍ മുത്തശ്ശന്‍ പ്രതിഷ്ടിച്ചിട്ടുണ്ട് .
അവര്‍ കളം കൈക്കൊള്ളാന്‍  വരുമ്പോള്‍ അവര്‍ക്കാവേശിക്കാന്‍ എണ്ണത്തില്‍ കുറയാത്ത കോമരങ്ങളും ഒരുങ്ങി നില്‍ക്കണം .
അതിനായി ഞങ്ങള്‍ എല്ലാവരും വ്രതമെടുത്ത് തയ്യാറായി നില്‍പ്പുണ്ട് .

എങ്ങനെയാണ് മൂര്‍ത്തികള്‍ ആവേശിക്കുന്നതു എന്ന ആകാംഷയോടെ ഞാനും അവരില്‍ ഒരാളായി അങ്ങിനെ നില്‍ക്കുകയാണ് .

ആദ്യം തുള്ളിത്തുടങ്ങിയത് രാഘവചെറിയച്ചന്‍ .
പിന്നെ ജേഷ്ടന്‍മാരായ വിച്ചു ,ശ്രീനിവാസന്‍ ,ഉണ്ണികൃഷ്ണന്‍ ,മുകുന്ദന്‍ ...
എനിക്കും ശ്രീധരന്‍ ,മണി ,സുരേഷ് എന്നീ ജേഷ്ടന്മാര്‍ക്കും കലി വരുന്നുമില്ല .
(രണ്ടു മൂന്നു കൊല്ലം കൂടി പ്രതിഷ്ടാദിനത്തിന് ഞാന്‍ തുള്ളാന്‍ നിന്നിട്ടുണ്ട് .നോ രക്ഷ !
ഫലം കോമരക്കാരില്‍ നിന്നും ഔട്ട്‌ ..)

വെളിപ്പെട്ട മൂര്‍ത്തികള്‍ ആരെന്നു കണ്ടു പിടിക്കണം .
ആദ്യം വെളിപ്പെട്ട  രാഘവചെറിയച്ചന്റെ ചുറ്റും എല്ലാവരും കൂടി .

"ഈ വെളിപ്പെട്ടു വന്നത് ആരാണാവോ ?"
അച്ഛന്‍ ചെറിയച്ചനോട് ചോദിച്ചു .

"ഞാന്‍ അച്ഛനാടാ ..."
ചെറിയച്ചന്‍ മൂര്‍ത്തിയെ വെളിപ്പെടുത്തി !

മുത്തശ്ശന്‍ വന്നു ..മുത്തശ്ശന്‍ വന്നു ...
ഞങ്ങള്‍ക്ക് ആഹ്ലാദമായി ....

"കര്‍മ്മങ്ങളെല്ലാം കൈക്കൊണ്ടു സന്തോഷമായില്ലേ ?"
അച്ഛന്‍ മുത്തശ്ശനോട് ചോദിച്ചു .

"സന്തോഷമായി ,പക്ഷെ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു .
അതിത് വരെ  നടത്തി തന്നില്ല "

അതെന്തു കാര്യം ?
എല്ലാവരും മുഖത്തോടു മുഖം നോക്കി .

"ഞങ്ങള്‍ക്ക് മനസ്സിലായില്ല !"

"എനിക്ക് കല്ലറ പണിതു തരണമെന്ന് പറഞ്ഞിരുന്നില്ലേ ,
അതെവിടെ ?"

ഒടുവില്‍ കല്ലറ പണിതു കൊടുക്കാമെന്നു സമ്മതിച്ചതിന് ശേഷമാണ് മുത്തശ്ശന്‍ കളം കൈക്കൊണ്ടത് !

അങ്ങിനെ മരിച്ചതിനു ശേഷവും മക്കളെക്കൊണ്ടും പേരക്കുട്ടികളെക്കൊണ്ടും വരച്ച വരയില്‍ നിര്‍ത്തി മുത്തശ്ശനും മുത്തശിക്കും കല്ലറകള്‍ പണിയിച്ചു മുത്തശ്ശന്‍ !

അടുത്ത പ്രതിഷ്ടാദിനത്തില്‍ മുത്തശ്ശന്‍ വെളിപ്പെട്ടപ്പോള്‍ ഹാപ്പിയായിരുന്നു .
പക്ഷെ മൂര്‍ത്തികള്‍ മൂഡോഫ് ആയി !
തങ്ങളുടെ നിവേദ്യത്തില്‍ സാദാ പ്രേതങ്ങള്‍ കൂടിക്കലര്‍ന്നു കൈയ്യിട്ടു വാരുന്നു എന്നാണു അവരുടെ പരാതി .
അയിത്തം തന്നെ !

അങ്ങിനെ മൂര്‍ത്തികളുടെ പരാതി പ്രകാരം പ്രേത വേര്‍പാട് നടത്തി
പാവം മുത്തശ്ശനെയും മറ്റുള്ളവരെയും നാട് കടത്തി .
ഇനി മുതല്‍ ആരും മുത്തശ്ശനോ മറ്റുള്ളവര്‍ക്കോ ഒരു കര്‍മ്മവും നടത്തരുത് .
അങ്ങിനെ ചെയ്‌താല്‍ വീണ്ടും കാശ് ചിലവാക്കേണ്ടിവരും എന്ന് കര്‍മ്മികളുടെ വക താക്കീതും  !

ശ്ശെ ..
മുത്തശ്ശനെ തിരിച്ചു കിട്ടിയതില്‍ സന്തോഷിച്ചതായിരുന്നു .
ഒക്കെ വെറുതെയായി .
അയിത്തോച്ചാടനം അവിടെയും വേണം എന്ന് എനിക്കും തോന്നുന്നു . 

ഓഗസ്റ്റു ഇരുപത്തി ഏഴിനാണ് ഇക്കൊല്ലത്തെ പ്രതിഷ്ടാദിനം .
ഈ അനീതി മൂര്‍ത്തികളോട് ചോദിച്ചിട്ട് തന്നെ ബാക്കി .
നിങ്ങളും വരുമല്ലോ .
(എന്റെ ഒരു ബലത്തിനാണ്)

******************







2011, മേയ് 2, തിങ്കളാഴ്‌ച

വൈദ്ദ്യരോടൊത്ത്...

നേരം പുലര്‍ന്നോ?
അറിഞ്ഞിരുന്നില്ല !
നാഴിക മണിയുടെ സ്പന്ദന മറിയാതുള്ള ചിന്തയുടെ പെരുമഴക്കാലം.
........................ 

ടിര്‍ണീം....ടിര്‍ണീം ...

"ഹലോ ..."

"ഇത് ഞാനാണ് "

"മാഷാണല്ലേ ..
ഞാന്‍ കാത്തിരിക്കയായിരുന്നു .
എന്തായി ?"

"ഞാനല്ലേ ഏറ്റത്..
പിന്നെന്താ !
ഇപ്പോള്‍ അവന്‌ എങ്ങനെ ഉണ്ട് ?"

"ചിന്തിക്കാനുള്ള ഒരുക്കത്തില്‍ തന്നെ.
പിച്ചിയും മാന്തിയും മാറ്റാന്‍ പറ്റുന്ന കാര്യമാണോ മാഷേ ...
ആലോചിച്ചിട്ട് ഒരു സമാധാനവുമില്ല ..."

"അപ്പോള്‍ എന്‍റെ കാര്യമോ ?
ഇപ്പോള്‍ തന്നെ അവന്‍റെ ഫോളോ വരിക്കാര്‍ വിളിച്ചിട്ട് സ്വൈര്യം തരുന്നില്ല !
'എന്ത് നല്ല മനുഷ്യനായിരുന്നു ...
ഇതൊന്നും കണ്ടിട്ടും വായിച്ചിട്ടും  സഹിക്കാന്‍ പറ്റുന്നില്ല ...
ഓര്‍ത്തോര്‍ത്തു  കരഞ്ഞിട്ടാണെങ്കില്‍ കണ്ണിലും വെള്ളമില്ലാണ്ടായി ...'
എന്നൊക്കെ പറഞ്ഞുള്ള അവരുടെ സങ്കടം ഒന്ന് കേട്ട് നോക്കണം ..!"

"ഉവ്വോ !
ഇനിയിപ്പോള്‍ അവരൊക്കെ കാണാന്‍ ഇങ്ങോട്ട് വരുമല്ലോ .
ഊണിനു ഉണ്ടാകുമോ എന്തോ ?"

"ഏയ്‌ ..അതുണ്ടാവില്ല .
ജീവനില്‍ കൊതിയില്ലാത്തവര്‍ ആരാ !
പിന്നെ അവന്‍ വൈലന്റായി തുടങ്ങിയോ ..?"

"അങ്ങനെ ചോദിച്ചാല്‍ ...
ചിന്ത തടസപ്പെട്ടാല്‍ പാല്‍ക്കുപ്പി പോയ കുട്ടികളുടെ തോതാണ് .
നിര്‍ത്താതെ ഒരേ കരച്ചിലും ബഹളവും ."

"പായില്‍ മൂത്ര മൊഴിക്കുന്നുണ്ടോ..."

"ശ്ശെ ..ഇല്ലന്നെ ..."

"എന്തായാലും നീ സൂത്രത്തില്‍ അവനെ ഇങ്ങോട്ട് പറഞ്ഞു വിട് .
ബാക്കിയൊക്കെ ഞാന്‍ നോക്കിക്കോളാം .
പിന്നെ ഒരു കാരണവശാലും പുതിയ പോസ്റ്റിടാന്‍ സമ്മതിക്കരുത് .
എന്നാല്‍ വെക്കട്ടെ ..."

"അങ്ങിനെ ചെയ്യാം .
അപ്പോള്‍ ശരി ..."
............................

എന്‍റെ ചിന്ത !
എന്തിനാണ് ഇവര്‍  അവളെ തടസ്സപ്പെടുത്തുന്നത് ?
ഞാന്‍ അസഹ്യതയോടെ മുഖമുയര്‍ത്തി .

"എന്താ എന്താ വേണ്ടത് ...?"

"ദേ മനുഷ്യാ നിങ്ങളോട് ആ മാഷ്‌ ഒന്ന് അത്രടം വരെ ചെല്ലാന്‍ പറഞ്ഞു ."

"പിന്നെയും വന്നു എല്ലാം തെറ്റിച്ചല്ലേ...
ഏതു മാഷാണ് .പണ്ടാരം .....?"

"പിന്നേ ...
എത്ര മാഷുംമാരുണ്ട് നിങ്ങളെ വിളിക്കാന്‍ !
ആ അനോണി മാഷ്‌ .
അല്ലാണ്ടാരാ ..."

"ഇവര്‍ക്കൊക്കെ വിളിക്കാന്‍ കണ്ട നേരം...
എല്ലാം ഒന്ന് ചുറ്റി മുറുകി വരുമ്പോള്‍ പെട്ടന്നങ്ങോട്ടു അഴിച്ചു വിടും !"

"വേണ്ടാ .
സ്ഥിരമായി അങ്ങോട്ട്‌ കുറ്റിയടിച്ച് കെട്ടാം !
അയ്യയ്യോ ..തല നന്നായി ചൂടായല്ലോ...
ഫ്രിഡ്ജില്‍ ഐസ് ഉണ്ടോന്നു നോക്കട്ടെ ..."
......................................

വെയിലിനു പത്തരമാറ്റു ചൂട് !
ചെന്ന് കയറുമ്പോള്‍ ആകെ വിയര്‍ത്തു പോയി .
എസ് എം എസ് വഴി ഏസി ഓണ്‍ ചെയ്തിടാന്‍ എനിക്കാവുമായിരുന്നെങ്കില്‍ !

കോളിംഗ് ബെല്‍ അടിച്ചു കാത്തു നിന്നു.
തൊണ്ട ക്കുഴികള്‍ മഴ കാത്ത വേഴാമ്പലിനെ പോലെ കേണു കൊണ്ടിരുന്നു .
ഊഷര ഭൂമേ ...
നീയൊരു പ്രളയമായ് എന്നില്‍ വന്നു നിറഞ്ഞെങ്കില്‍...!

ടര്‍...................
വാതില്‍ തുറന്നു വരുന്നു ...
ഒരു പ്രഹേളികയില്‍ നിന്നെന്ന പോലെ !

"ങേ ..നീയായിരുന്നോ.... ?"

"എന്തുണ്ട് ചേടത്തി ..വിശേഷങ്ങള്‍ ?
മാഷുണ്ടോ ?"

"ഹത് ..പിന്നെ...ഉണ്ണാന്‍ ...ഇപ്പൊ ഇരുന്നതെയുള്ളൂ .
കൈ കഴുകി വരട്ടെ .
അതുവരെ മോനവിടെ നില്‍ക്ക്..."
(വാതില്‍ അടച്ചിട്ടു പോകാം .അതാ ബുദ്ധി !).
..................

"എടീ വെറോണി..
ആരാ അവിടെ ?"

"അവിടെ ആ pushpamgad kechery വന്നിട്ടുണ്ട് ..."

"ആ അവനെത്തിയോ ...
ഞാന്‍ വിളിപ്പിച്ചതാണ് .."

"നിങ്ങള്‍ എന്തിനാ ഓരോ പുലിവാലുകള്‍ തലയില്‍ വെക്കുന്നത് .."

"ഇതും ഒരു തലയുടെ കാര്യമല്ലേ ...
ഇവനെ ശരിയാക്കി എടുക്കാനുള്ള കുറ്റി നന്നായി അടിച്ചുറപ്പിച്ചു തന്നെയാടി ഞാന്‍ നില്‍ക്കുന്നത് ...
ഹഹഹ ....."
......................

എല്ലാവരും എന്തില്‍ നിന്നും എന്തിനോക്കയോ മറച്ചു നിര്‍ത്തുണ്ടോ ..
പകലുകളെ ഇരുട്ടിനു ഒറ്റുന്നുണ്ടോ...
സംശയമില്ലാത്ത മീറ്റുകളില്‍ ഒരു ഈറ്റും വിളമ്പി വെക്കപ്പെടാത്തതെന്തുകൊണ്ട് ?

"ങാ ..നീ വന്നോ !
ഞാന്‍ കാത്തിരിക്കയായിരുന്നു ...."

"മാഷ് വിളിച്ചെന്ന് പറഞ്ഞു ..?"

"ഉവ്വ ഉവ്വ ..
കൂടുതല്‍ വെളുപ്പിക്കരുതെന്നു പറയാന്‍ വിളിച്ചതാണ് .
നിനക്ക് ദൈവത്തിന്‍റെ അച്ഛന്‍ മുത്തു പട്ടരാണ് നീ എന്നൊക്കെ തോന്നി തുടങ്ങി അല്ലെ ..?"

"എനിക്കൊന്നും മനസിലായില്ല !"

"ഒക്കെ ഞാന്‍ വായിക്കുണ്ടായിരുന്നു.
'ഞാന്‍ ദൈവമാണ്  നീ ദൈവമാണ്  നമ്മള്‍ ദൈവമാണ് ...'
എന്തൊക്കെയാടാ ഇതിന്‍റെ അര്‍ത്ഥം ?"

"അനോണി മാഷ് വെറുതെ എന്നെ കുറ്റം പറയരുത് !
ഞാന്‍ പറഞ്ഞത് ശരിയാണ് ."

"നിനക്ക് ശരിയായത് വേറെ എത്ര പേരുടെ അന്തവും കുന്തവും ബോധവും ആണ് ഊരിയെടുത്തതെന്നോ !
ആ പാസ് വേഡ് ഇങ്ങോട്ട് പറ .
ഇന്ന് മുതല്‍ ഞാന്‍ നിന്നെ ഹാക്ക് ചെയ്യാന്‍ പോവുകയാണ് .
നീ ദൈവമാണെങ്കില്‍ ഇപ്പോള്‍ എനിക്ക് ഒരു ഫുള്ളുണ്ടാക്കിതരണം .
എന്താ പറ്റുമോ ?"

"മാഷെന്നെ തെറ്റിദ്ധരിച്ചതാണ് !
എന്‍റെ ദൈവം ഈ അഴുകിപ്പോവുന്ന ശരീരമല്ല .
ഒരു തളര്‍വാതം വന്നാല്‍ ഒന്നനങ്ങാന്‍ പോലുമാകാതെ കിടന്ന കിടപ്പില്‍ ഒന്നും രണ്ടും സാധിക്കുന്ന ഈ ഞാനെന്ന ഈഗോ യുമല്ല !
അത് വെറുമൊരു ഭ്രൂണത്തില്‍ നിന്നും ഇക്കാണുന്ന എന്നെ വളര്‍ത്തി വലുതാക്കി ഈ നിമിഷം ഇവിടെ ഇതൊക്കെ എന്നെക്കൊണ്ട് പറയിക്കുന്ന നിതാന്ത വിസ്മയമായ എന്‍റെയും എന്‍റെ അപ്പനപ്പൂപ്പന്റെയും മാഷിന്റെയും മാഷിന്റെ അപ്പനപ്പൂപ്പന്റെയും ഒക്കെ ആയ ജീവ ചൈതന്യത്തെ പറ്റിയാണ് ഞാന്‍ ദൈവം എന്നുദ്ദേശിച്ചത് "

(ദേ ..ഇവനെന്‍റെ അപ്പനും അപ്പൂപ്പനും വിളിച്ചു !
ഇവനെ ഞാന്‍ ...)
"എടാ മണ്ടാ ..
അപ്പോള്‍ നീയെന്ന ഈഗോയും നിന്‍റെ ജീവചൈതന്യവും വേറെ ആളുകള്‍ ആണോ ?"

"അല്ല .
നമ്മുടെ ഒറിജിനല്‍ ആയ ജീവന്‍ ശരീരത്തില്‍ പ്രതിഫലിപ്പിച്ച ഒരു നിഴല്‍ ..
ജീവനില്ലാതെ നിലനില്‍പ്പില്ലാത്ത വെറും ഒരു നിസ്സഹായനായ നിഴല്‍ മാത്രമാണ് ഈ ഈഗോ എന്ന ഞാന്‍ !
എന്‍റെ ശരീരത്തെയും ഈ ഈഗോയേയും യോഗ ശക്തികൊണ്ട് ചിത്ത വൃത്തി നിരോധനം ചെയ്തു എല്ലാ ഭേദിച്ച്  ഈ നിഴല്‍ മറക്കപ്പുറത്തുള്ള യദാര്‍ത്ഥ ജീവ ചൈതന്യത്തെ മുന്നില്‍ കൊണ്ട് വന്നു നിര്‍ത്തുന്നുണ്ട് ഞാന്‍ ...
ജസ്റ്റ്‌ റിമംബര്‍ ദാറ്റ് ...
ഷിറ്റ് .."

"ഉവ്വുവ്വ .
നിന്‍റെ ചിത്ത വൃത്തി പോയാല്‍ പിന്നെ നീയുണ്ടോടാ ...
ഇല്ലാത്ത നീ പിന്നെ ആരെ കൊണ്ട് വരാനാടാ ?"
.....................................

"എടീ വെറോണി..
എനിക്ക് വിറച്ചിട്ടു പാടില്ല .
അവന്‍ ചിത്ത വൃത്തിയൊക്കെ ഇല്ലാണ്ടാക്കാന്‍ പോണൂന്ന് !
ഇങ്ങോട്ട് വരേണ്ട ദൈവത്തിനെ അങ്ങോട്ട്‌ ചെന്ന് വിളിച്ചോണ്ട് വരാനുള്ള പദ്ധതിയാണെന്ന് !
നീ അപ്പുറത്ത് ചെന്ന് ആ കീരിക്കോടനെ കൂടി ഒന്ന് വിളിച്ചോണ്ട് വായോഡീ..
എന്നെകൊണ്ട്‌ ഒറ്റയ്ക്ക് കൂടില്ല ... 
നേരം വൈകും തോറും പ്രശ്നമാണ്."
..........................


ഈഗോ അശരണമായ ശരീരത്തിന്റെ ഭാവനാസൃഷ്ടി .
ഇതിന്റെ കാരണക്കാര്‍ ആരാണ് ?
പ്രതിപ്പട്ടികയില്‍ നില്‍ക്കുന്നത് പ്രിയപ്പെട്ട മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും !
എന്റെ പ്രിയപ്പെട്ടവരേ നിങ്ങളെ ഞാന്‍ അവഗണിക്കും .
ഈ പ്രിയപ്പെട്ട എന്റെ ശരീരവും ഇങ്ങനെ തിരസ്കരീകൃതമാവും.
ഒടുവില്‍ ഞാനും ഉണ്ടാവുകയില്ല .
അവന്‍ മാത്രം ബാക്കിയാവും !

ആദ്യം ശ്വാസം നിയന്ത്രിക്കാന്‍ പ്രാണായാമം .
പിന്നെ സുഷുമ്നക്ക് കീഴെ സുഷുപ്തിയില്‍ കിടക്കുന്ന കുന്ധലിനി ശക്തിയെ ഉണര്‍ത്തണം .
ഷഡ് ചക്രങ്ങളും ഭേദിച്ച് സെറിബ്രത്തില്‍  കൊണ്ട് ചെല്ലണം .
അങ്ങിനെ പ്രാണന്റെ അതി സൂക്ഷ്മ തലത്തില്‍ വ്യാപരിച്ചു കൊണ്ട് മുന്നോട്ട്.

യോഗ ശക്തി വിറ്റിട്ട് കുറെ പണമുണ്ടാക്കണോ?
പേരും പ്രശസ്തിയും ഉണ്ടാക്കണോ ?

വേണ്ട വേണ്ട !
ഈഗോയെ അതിജീവിച്ചു എങ്ങനെ എങ്കിലും ദൈവത്തിന്റെ അടുതെത്തണം.

"വൈദ്യര് മാഷെ ..സുഖമാണോ ?"

"ങാ ,നിങ്ങള്‍ എത്തിയോ !
സുഖമാണോ എന്ന് ചോദിച്ചാല്‍ മുന്‍പൊരു കുഴപ്പവും ഉണ്ടായിരുന്നില്ല .
എന്നാല്‍ തന്റെ പോസ്റ്റു വായിച്ചതു മുതല്‍ തലയില്‍ ചെറിയൊരു
മൂളക്കം പോലെ .."

"എനിക്കും മൂളാന്‍ തുടങ്ങിയപ്പോളാണ് ഇവനെ ഇങ്ങോട്ട് കൊണ്ട് വന്നത് !
എന്നാല്‍ ഞങ്ങള്‍ പോയിട്ട് വരാം.
ചെന്നിട്ടല്‍പ്പം കാര്യമുണ്ട് .
എന്നാല്‍ ശരി ..."

"അനോണി ...
പോകാന്‍ വരട്ടെ .
ഈ എണ്ണ കൂടി കൊണ്ട് പൊയ്ക്കോളൂ .
രണ്ടു നേരം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കണം .
ഞാനും തേക്കുന്നുണ്ട്.
ഇല്ലെങ്കില്‍ പെട്ടുപോകും "

"അത് നന്നായി .
എന്നാല്‍ ഞാനങ്ങോട്ട്..."

"അപ്പോള്‍ ശരി ...
ഇതെന്താ നീ വെയിലത്ത് തന്നെ നിന്ന് കളഞ്ഞത് !
ഈ തണലിലേക്ക്‌ മാറി നില്ക്കാ .."

"അപ്പോള്‍ വൈദ്യരെ ,
ആസനം തുടങ്ങാമല്ലേ ..?"

"തുടങ്ങാമല്ലോ ...
ആദ്യം കാലൊന്നു കെട്ടിയിടട്ടെ."

"കെട്ടിക്കഴിഞ്ഞല്ലോ!
ഇനി ആസനം  കൂടി കാണിച്ചു തന്നാല്‍ ...?"

"അതൊന്നും കാണിച്ചു തരാനൊന്നും ഇപ്പോള്‍ പറ്റില്ല.
അത് ..പിന്നെ ..ഞാന്‍ ..
ഞാനാ തിരിച്ചില് കാരനുമൊത്തു ഒരു ബ്ലോഗ്‌ ഈറ്റിന് പോയിട്ടിപ്പോള്‍ 
വന്നതേ യുള്ളൂ .
'ഗ്ഹ്വേം....' 
കണ്ടില്ലേ വയറു നിറഞ്ഞിരിക്കുന്നത് ."

"കണ്ണും നിറഞ്ഞിട്ടുണ്ടല്ലോ...?"

"കറികള്‍ക്കൊക്കെ നല്ല എരിവുണ്ടായിരുന്നേ....
അപ്പോള്‍ ഞാന്‍ തളം ശരിയാക്കി വരാം "

കാര്യങ്ങള്‍ നിങ്ങളും അറിഞ്ഞുവല്ലോ .
എല്ലാം പരിശീലിച്ചു വരുന്നുണ്ട് .
ഫലം കാണുന്നത് വരെ എല്ലാവരും കാത്തിരിക്കണം .
എന്നാല്‍ ശരി ...........
***************